ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ സീറ്റ് ചോരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും പങ്കാളിയാണെന്നാരോപിച്ച് മധ്യപ്രദേശിലെ കോണ്ഗ്രസ് എംഎൽഎമാർ രാഷ്ട്രപതിഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധത്തെത്തുടർന്ന് കോണ്ഗ്രസ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി, പ്രതിപക്ഷനേതാവ് ഉമാംഗ് സിംഗർ, ആദിവാസി കോണ്ഗ്രസ് മേധാവി വിക്രാന്ത് ഭൂരിയ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പത്രിക തള്ളിയതു ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ കോണ്ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് നേതാക്കളെ പോലീസ് തടഞ്ഞു. വൈകുന്നേരം തെരഞ്ഞെടുപ്പുകമ്മീഷൻ ആസ്ഥാനത്തിനുമുന്നിൽ മിന്നൽ പ്രതിഷേധവുമായി കോണ്ഗ്രസ് നേതാക്കൾ എത്തിയെങ്കിലും കസ്റ്റഡിയിലെടുത്തു.